Sunday 27 January 2013

പങ്കാളിത്ത ചിന്തകള്‍

 

സമര്‍പ്പണം വിഡ്ഢിമാന്

സൂചന:-
1.
കൈയിട്ട് വാരലിനും വേണ്ടേ ഒരു നീതി 
2. പങ്കാളിത്ത പെൻഷൻ സമരം. താത്വികമായ അവലോകനം, നിരീക്ഷണം, പ്രവചനം
3.പങ്കാളിത്ത പെൻഷൻ സംവാദം ഭാഗം - 1 -  7
      പങ്കാളിത്ത പെന്‍ഷനും സമരവും ഓര്‍മ്മിപ്പിച്ച ചില ചിന്തകളുടെ ചിന്തുകള്‍ ഇവിടെ പങ്കു വക്കുന്നു. സമരത്തില്‍ പങ്കെടുത്തു കാശ് പോയ ഒരു ജീവനക്കാരന്‍ തന്നെ ഞാന്‍. ഓരോ  വിഭാഗവും ആനുകൂല്യങ്ങള്‍ക്ക് ഇടിവ് സംഭവിക്കയോ, അത് സംഭവിക്കുമെന്നു ഭയക്കുകയോ ചെയ്യുമ്പോള്‍ ഉണ്ടാകുന്ന പ്രതികരണം എന്ന നിലയില്‍ സമരത്തെ ന്യായീകരിക്കുകയും ചെയ്യാം. എന്നാല്‍ അത് എന്നില്‍ ഉദ്ദീപിപ്പിച്ച, നേരത്തെ തന്നെ മനസ്സില്‍ ഉണ്ടായിരുന്ന, ചില ശങ്കകള്‍ മാത്രമാണ ഇതില്‍........

             "ശങ്കയുമുണ്ടതു പറവതിനും..."

          സമരം മൂലം കേരളീയ സമൂഹത്തില്‍ ചര്ച്ചക്കെടുത്ത  പ്രധാന കാര്യങ്ങള്‍ താഴെ പറയുന്നു.

1. സാമൂഹ്യ സുരക്ഷ ചെറു  ന്യൂനപക്ഷത്തിനു മാത്രം മതിയോ?


2. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സേവനം ത്രുപ്തികരമാണോ?


3. ജീവനക്കാരുടെ പണം കവര്‍ന്നെടുക്കാന്‍ മുതലാളിത്ത  ദല്ലാള്‍മാര്‍ തയ്യാറെടുത്തിട്ടുണ്ടോ?


4. ജീവനക്കാരുടെ സേവന - വേതന വ്യവസ്ഥകള്‍ ഇതര മേഖലകളെ സ്വാധീനിക്കുന്നുവോ?


5. ഭാവി തലമുറയെ പറ്റി വ്യാകുലപ്പെടുന്നു എന്ന് പറയുന്നത് 'കൃത്വിമം' അല്ലെ?


6. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്‍കുന്ന വേതനം ഉയര്ന്നതാണോ? പെന്‍ഷന്‍ മാറ്റി വെക്കപ്പെട്ട വേതനം തന്നെ ആണോ? 


        ഇതില്‍ ഒന്നാമത്തെ  ചര്‍ച്ചയില്‍, വിദ്യാഭ്യാസ യോഗ്യത നേടിയെടുത്ത ശേഷം കടുത്ത മത്സര പരീക്ഷ കടന്നു വന്നവരാണ് എന്നതിനാല്‍ പ്രത്യേക പരിഗണനക്ക് അര്‍ഹരാണ് എന്നൊരു വാദം ഉയരുന്നു. സോഷ്യലിസം ഭരണ ഘടനയുടെ ഭാഗം ആയ ഭാരതത്തില്‍ ഈ ന്യായത്തിന് പ്രസക്തി ഉണ്ടോ എന്നാലോചിച്ചപ്പോഴാണ് എങ്ങനെ മനുഷ്യന്‍ തട്ടുകളായെന്നും, വേതന വ്യവസ്ഥ എങ്ങനെ ഉടലെടുത്തെന്നും ഒന്ന് തല പുകക്കാന്‍ തീരുമാനിച്ചത്. വിഭവങ്ങള്‍ ആവശ്യത്തില്‍ അധികവും മനുഷ്യര്‍ എണ്ണത്തില്‍ കുറവും ആവശ്യങ്ങള്‍ പരിമിതവും ആയ കാലത്ത് ഇങ്ങനെ മത്സരങ്ങള്‍ ആവശ്യമില്ലയിരുന്നല്ലോ? പിന്നീട് 'കയ്യൂക്ക്' ഉള്ളവന് കൂടുതല്‍ വിഭവങ്ങള്‍ ലഭ്യമായി. ഈ കയ്യൂക്കിന്റെ ആധാരം പില്‍ കാലത്ത് കായിക ശേഷി മാത്രമല്ലാതായി. (അതില്‍ വിദ്യാഭ്യാസം, നേതൃശേഷി, സര്‍ഗ്ഗകഴിവുകള്‍, കുറുക്കുബുദ്ധി ഇങ്ങനെ നെഗടിവും പോസിടിവും ആയ ബഹുവിധ തലങ്ങള്‍ !!!)

          എന്നാല്‍ അടിസ്ഥാന സൌകര്യങ്ങള്‍ എല്ലാര്ക്കും ലഭ്യമാവണ്ടേ? മുതലാളിത്ത രാഷ്ട്രങ്ങളില്‍ പോലും രോഗികള്‍ക്കും മുതിര്‍ന്നവര്‍ക്കും മികവാര്‍ന്ന സാമൂഹ്യ സുരക്ഷ പദ്ധതികള്‍ ഉണ്ട് എന്ന സത്യം അവിടെ ജോലി ചെയ്യുന്നവരോട് ചോദിച്ചു മനസ്സിലാക്കിയിട്ടുണ്ട്. പെന്‍ഷന്‍ പോലെ ഉള്ള ആനുകൂല്യങ്ങള്‍ ഇല്ലാത്ത പാവപ്പെട്ടവന്‍ നരകിച്ചു ചാവുന്ന നമ്മുടെ രാജ്യത്തു ഈ ചര്‍ച്ച ഉയര്‍ത്തുന്ന ചിന്തകള്‍ സുമനസ്സുകള്‍ പങ്കു വക്കുകയും പരിഹാരം കാണുകയും ചെയ്യേണ്ട ഒന്നാണ്. ഏറ്റവും മികവാര്‍ന്നവരെ തെരഞ്ഞെടുക്കുന്ന വിദ്യാഭ്യാസ പദ്ധതിയോ മത്സര പരീക്ഷകളോ  ഇല്ലാത്ത നമ്മുടെ നാട്ടില്‍ പൊതു വിഭവം ഇത്ര നല്‍കാന്‍ അര്‍ഹതയുണ്ടോ എന്ന് ചര്‍ച്ച ചെയ്യാന്‍ ഭയക്കേണ്ടതില്ല. (എത്ര എന്നത് തര്‍ക്കത്തിലാണ്; കൂടുതല്‍ കുത്തകകള്‍ കൊണ്ട് പോകുന്നു എന്ന യാഥാര്‍ഥ്യം നാം കാണണം) 

           സര്‍ക്കാര്‍ ജോലി ഇല്ലാത്തവര്‍: അവര്‍ക്കും അവസരം ഉണ്ടായിരുന്നല്ലോ എന്ന് ഈ മേഖലയില്‍ നിന്നും തഴയപ്പെട്ടവരോട് ബാലിശ ചോദ്യം ഉയര്ത്താറുണ്ട്..എന്നാല്‍ സ്വയം തൊഴില്‍ കണ്ടെത്തുകയും ചെറു പദ്ധതികള്‍ക്ക് ചുക്കാന്‍ പിടിക്കുകയും ചെയ്യുന്ന ആളുകള്‍ കൂടുതല്‍ പ്രതിഭാശാലികള്‍ ആണ് എന്നാണ് എന്റെ വിശ്വാസം.

          രണ്ടാമത്തെ ചര്‍ച്ചയില്‍ ജനവും പ്രതി തന്നെ. സേവനത്തിനായി കൈകൂലി നല്‍കുന്നത് അവരാണല്ലോ? പിന്നെ രാഷ്ട്രീയക്കാര്‍ക്കാകാമെങ്കില്‌   നമുക്കെന്തു എന്നൊരു ന്യായപ്രമാണം ഇപ്പോള്‍ തിരുകി കയറ്റിയിട്ടുണ്ട്. 

         മൂന്നാമത്തെ ചര്‍ച്ച മുതലാളിത്തത്തോടുള്ള സമീപനത്തെ പറ്റിയാണ്. നമ്മില്‍ എത്ര പേര്‍ ആത്മാര്‍ഥമായി ഈ വ്യവസ്ഥിതിയെ എതിര്‍ക്കുന്നു? കമ്പോളത്തിന്റെ ആവശ്യാര്‍ത്ഥം പൊതു ഇടങ്ങളില്‍ നിന്ന് പിന്മാറിയത് നാം തന്നെ അല്ലെ? (പൊതു വിദ്യാഭാസം, ആരോഗ്യ കേന്ദ്രം, വിതരണ കേന്ദ്രം തുടങ്ങിയവ ഉദാഹരണം)
മുതലാളിത്തത്തിന്റെ കണ്ണുകള്‍ ഇതിലും നൊട്ടമിട്ടൊ എന്നൊരു സംശയം തന്നെ വേണ്ട! ഉണ്ടാവുമല്ലോ? അത് കൊണ്ടല്ലേ അതിനു ആ പേര്‍?

          നാലാമത്തെ ചര്‍ച്ചയില്‍ ജീവനക്കാര്‍ എന്ന വര്‍ഗം മറ്റു സാമൂഹ്യ വിഭാഗങ്ങള്‍ക്കിടയില്‍ നിന്ന് കുറെ എങ്കിലും ഒറ്റപ്പെട്ടില്ലേ? എത്ര പേര്‍ പൊതു പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നു.? കൊണ്ട്-കൊടുക്കലുകളില്‍ എത്ര മാത്രം വ്യാപനം ഉണ്ട്? തന്റെ ബന്ധുക്കളെ, അയല്‍ക്കാരെ ഒക്കെ സഹായിക്കുന്നതില്‍ പോലും
പോയ കാലത്ത് നിന്ന്  എത്ര മാറ്റം ഉണ്ടായി? 

         അഞ്ചാമത്തെ ചര്‍ച്ചയിലും ജനമനോഭാവത്തെ ഒന്നാകെ കണ്ടു അഭിപ്രായം പറയേണ്ടി വരും. 'അവനവനിസം' ഈ കാലഘട്ടത്തിന്റെ 'ഇ
സം ' യി മാറി എന്ന് ആരും സമ്മതിക്കും. പെന്‍ഷന്‍ പ്രായം കൂട്ടാം എന്ന് പറഞ്ഞാല്‍ നല്ലൊരു വിഭാഗം ജീവനക്കാരും സമ്മതിക്കും; സന്തോഷിക്കും. 'സുനാമി' ക്കിടയിലും അടുത്ത ഡി എ അനുവദിച്ചോ എന്ന് അന്വേഷിക്കുന്നവര്‍ ഉണ്ടെന്ന കാര്യം ബോധ്യപ്പെട്ടിട്ടുണ്ട്. ഇത് ജീവനക്കാര്‍ക്കിടയില്‍ മാത്രമല്ല എന്നൊരു മറു ന്യായം പറയാറുമുണ്ട്. 

         ആറാം ചര്‍ച്ചയില്‍ സ്വകാര്യ മേഖലയിലെ വേതന ഘടനയുമായി താരതമ്യം ചെയ്യുമ്പോള്‍ സര്‍ക്കാര്‍ മേഖലയില്‍ സുരക്ഷിതത്വം, പെന്‍ഷന്‍ എന്നെ ഘടകങ്ങള്‍ ഉള്ളത് താരതമ്യം ചെയ്യാന്‍ ആവില്ല. ഒരേ ജോലി ചെയ്യുന്ന സ്വകാര്യ മേഖലയില്‍ മുന്തിയ വേതനം ലഭിക്കുന്ന വിഭാഗവും അല്ലാത്ത വിഭാഗവും ഉണ്ട്. പക്ഷെ എല്ലാ ചര്‍ച്ചയിലും സര്‍ക്കാര്‍ ജീവനത്തെ ഒന്നായി കണ്ടാണ്‌ പറയുക. ശബള ഘടന തീരുമാനിക്കപ്പെടുമ്പോള്‍ 'കയ്യൂക്കി'ന്റെ പുതിയ രൂപം തീരുമാനങ്ങളെ സ്വാധീനിക്കാറുണ്ട്. ഏറ്റവും ചെറിയ വേതനവും വലിയ വേതനവും തമ്മിലുള്ള അന്തര അനുപാതം പോലും 
അട്ടിമറി നടത്താറുണ്ട്‌. ഉയര്‍ന്ന വെതനക്കാരന് അനുകൂലമാണ് പലപ്പോഴും ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍.  

              ...................................................................................


             ഈ ലേഖനം മന:പൂര്‍വ്വം പൂര്‍ത്തിയാക്കുന്നില്ല. പ്രതികരണ ശേഷം തുടര്‍ ലേഖനം ഉണ്ടാവും...

Sunday 20 January 2013

ബ്ലോഗെഴുത്തിനെ വിലയിരുത്തുമ്പോള്‍ - ഭാഗം മൂന്നു


         പൊതു സമൂഹത്തില്‍ അപ്പപ്പോള്‍ നടക്കുന്ന സംഭവ വികാസങ്ങളെ വിശകലനം ചെയ്തു ഉടന്‍ പ്രതികരിക്കുന്ന സാഹിത്യ മാധ്യമം തീര്‍ച്ചയായും ബ്ലോഗ്‌ ആണ്. എഴുതുന്നയാള്‍ പബ്ലിഷ് എന്ന ബട്ടന്‍ ഞെക്കിയാലുടന്‍ സഹൃദയ ലോകം അത് ശ്രദ്ധിക്കാന്‍ തുടങ്ങും. അതിനാല്‍ ധാര്‍മിക രോഷം പുകഞാലുടന്‍ ബ്ലോഗിലൂടെയാണ് പുറത്തു ചാടുക. അത്തരം പ്രതികരണങ്ങള്‍ ഒത്തിരി ഉള്ള ബ്ലോഗുകളാണ് ഇത്തവണ വിലയിരുത്തലില്‍. 

         ശലീര്‍ അലി കവിതകളിലൂടെയും റോബിന്‍ ലേഖനങ്ങളിലൂടെയും പ്രതികരിക്കുന്നു. റിയാസ് അലിക്കാവട്ടെ വരിയും വരയും ഒരു പോലെ പഥ്യം. ഒട്ടും വിഡ്ഢി അല്ലാത്ത മനോജ്‌ സ്വയം ആ പേര് സ്വീകരിച്ചു ഇത്തരം പ്രതികരണങ്ങള്‍ നടത്തുന്നതിനൊപ്പം കഥകളിലും ചില കാവ്യ രൂപങ്ങളിലും  കൈ വക്കുന്നു. 

ഇവിടെ കനല്‍ എരിയുന്നു..

            കരള്‍ പിളര്‍ക്കും ചൂരുള്ള കനല്‍ കൂടില്‍ പ്രണയം മാത്രമല്ല എരിയുന്നത് എന്നത്രെ ഈ കവിയുടെ പ്രത്യേകത. ജീവിതത്തിന്റെ ഭൂമികയില്‍ തീവ്രവും ശുഷ്കവുമായ എല്ലാം ആര്‍ദ്രതയോടെ ഈ വരികളില്‍ പരക്കുന്നു. തിരസ്ക്രുതന്റെ അവശേഷിപ്പ് ചോദ്യ ചിഹ്നമായി കവി ഹൃദയത്തില്‍ അസ്വസ്ഥത സൃഷ്ട്ടിക്കുന്നു. ബീജ വിത്തുകള്‍ മരമായി പടര്‍ന്നു പന്തലിച്ചപ്പോള്‍, വിത്ത് പാകിയോനെ മറക്കുന്ന കാലമല്ലോ ഇത്. നീറുന്ന ഒരായിരം ചോദ്യ ശരങ്ങള്‍ നമ്മിലേക്ക്‌ സന്നിവേശിപ്പിക്കുന്നു ഈ കവിത. 

                കലാപതെരുവിലെ വിളക്ക്കാലില്‍ നമ്മുടെ പ്രവാചകന്‍ നാട്ടിയ വഴിവിളക്ക് കവി കാണാതിരിക്കുന്നില്ല. പക്ഷെ രക്ത സാക്ഷികള്‍ പരസ്പരം ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ നമ്മെ ചിന്തിപ്പിക്കെണ്ടതല്ലേ? മഴപ്പാറ്റളില്‍ ദൈവസ്ഥിത്വതെ തിരിച്ചറിയുമ്പോഴും, തീ തുപ്പി, ചിറകുകള്‍ എറിഞ്ഞു, കാലിട്ടടിച്ചവര്‍ നമ്മെ ഉണര്താതിരിക്കില്ല. 

                   ബാല്യത്തിന്റെ മുറിവുകളിലൂടെ കവി സഞ്ചരിക്കുമ്പോഴും, പരുത്ത കാലുകളെ ഓര്‍മ്മയുണ്ടാത്രേ! ഇമകള്‍ ചിമ്മി 'അമ്മേ' എന്ന് വിളിക്കാന്‍ കവിക്കൊപ്പം നമ്മളും..
താണ്ഡവം താണ്ടവം ആയ പോലെ ചില അക്ഷര പിശാചുക്കള്‍ അവിടെയും ഇവിടെയും കാണാം. എങ്കിലും ഇങ്ങേ തൊടിയില്‍ നടക്കുന്ന ശവ ദാഹത്തില്‍ അറിയാതെ വായനക്കാരന്‍ പങ്കെടുക്കുന്നു എന്നത് ഈ കവിതയുടെ മേന്മയത്രേ.

                           ആറാം ഇന്ടിയവും താറാവിന്‍ കുട്ടിയും ഒക്കെ ശലീരിനു ഗദ്യവും വഴങ്ങും എന്ന് ഓര്‍മ്മിപ്പിക്കുന്നു. അടി വച്ച് അടി വച്ച് അടുക്കുന്ന ശ്വാസം മരണം കവികള്‍ക്ക് ഇപ്പോഴും വിഷയം. വിരഹവും മൃതിയും വല്ലാത്ത അടുപ്പത്തിലാണെന്ന് ഈ കവിത വിളിച്ചു പറയുന്നു.
മഴ നനഞ്ഞ മങ്ങല്യവും ഞാന്‍ മഞ്ഞു തുള്ളിയും ഒക്കെ ശരാശരി വായനാ സുഖം പകരുന്ന ഓര്‍മ്മ കുറിപ്പുകള്‍. എന്നും എവിടെയും വഴിപാടു പോലെ മുഴങ്ങുന്ന 'സുഖമാണോ?' എന്നാ ചോദ്യം 'സുഖ ചരിത'ത്തില്‍ തേടുന്നു.

              "പോയ ബാല്യമേ....എന്ത് സുഗന്ധം" എന്ന വരികള്‍ ബാല്യത്തെ പറ്റി പ്രമുഖ കവികള്‍ എഴുതിയ വരികളോളം സുഗന്ധം ഉള്ളത് തന്നെ. കലാലയം മറക്കാത്ത വസന്തമായി ഓര്‍മ്മകളില്‍ നിറയുന്നതും ഹൃദ്യാനുഭവം. ഷന്ടന്റെ മകള്‍ എത്ര ഭംഗിയായി ഭീതിതമായ പുതുകാലം രേഖപ്പെടുത്തുന്നു. പരേതന്‍ നമ്മില്‍ ഓര്‍മ്മപ്പെടുതലാകുന്നു; അനിവാര്യമായ ഓര്‍മ്മപ്പെടുത്തല്‍. പരിണാമങ്ങള്‍ കരളുറപ്പുള്ള കവിയെ നമ്മെ കൊണ്ട് തിരിച്ചരിയിപ്പിക്കുന്നു. ചങ്ങലപ്പൂട്ടാവട്ടെ നൊമ്പരപ്പെടുത്തുന്നു. ഏതായാലും നിറം മങ്ങിയ താളുകള്‍ എന്ന് ശലീര്‍ അലി രേഖപ്പെടുത്തുന്ന തന്റെ ബ്ലോഗ്‌  നിറമാര്‍ന്ന താളുകള്‍ നമുക്ക് സമ്മാനിക്കുന്നു. 
   
പട വെട്ടിനു ഒരുങ്ങി ..

                   ഈ പഹയന്‍ എന്തിനുള്ള പുപ്പാടാനെന്നറിയില്ല; ധാര്‍മിക രോഷം കൊണ്ട് പുകയുകയാണീ യുവാവ്. ഇന്ത്യാ രാജ്യത്ത് അതിനു കാരണങ്ങള്‍ക്ക് ക്ഷാമമില്ലല്ലോ? ഇന്ത്യന്‍ നവ വിപ്ലവതെപറ്റി പ്രതീക്ഷയോടെ ഇദ്ദേഹം കാത്തിരിക്കുന്നു. ഭരണാധികാരികളുടെ തോന്നിയവാസങ്ങള്‍ സഹിച്ചു മടുത്തു ജനം പ്രതികരിക്കും എന്ന് തന്നെ ഇദ്ദേഹം വിശ്വസിക്കുന്നു. ആ പ്രതീക്ഷ നയിക്കുന്നു. 


"ഈ തോന്നിവാസം നീണ്ടുപോയാല്‍ ഒരിക്കല്‍ അവര്‍ ക്ഷമയുടെ നെല്ലിപലക ചവിട്ടും അന്ന് നമ്മുടെ രാജ്യം കത്തും, ഭരണാധികാരികള്‍ തെരുവുകളില്‍ ചവിട്ടിമെതിക്കപ്പെടും. പക്ഷെ അതുകൊണ്ടൊന്നും രാജ്യം കരകേറില്ല ഇന്ത്യയെ സംബന്ധിച്ച് നോക്കിയാല്‍ തകര്‍ച്ചയില്‍ നിന്ന് തകര്‍ച്ചയിലോട്ടായിരിക്കും ആ വിപ്ലവങ്ങള്‍ നയിക്കുക. അവസാനം ഇന്ത്യ ചപ്പാത്തി മുറിച്ചിട്ടതുപോലെ പലകഷണങ്ങളാകും അതായിരിക്കും വിപ്ലവത്തിന് ശേഷം ഇന്ത്യ. അതിനു പലകാരണങ്ങള്‍ ഉണ്ട്, എന്നത്തെയും പോലെ കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കുന്ന രാഷ്ട്രീയകാരെ പോലെ അല്ലെങ്കില്‍ സമാന ചിന്താഗതിക്കാര്‍ ഇങ്ങനുള്ള വിപ്ലവങ്ങള്‍ ഹൈജാക്ക് ചെയ്യും. ഒരു കൂട്ടം ആളുകള്‍ ഒന്നും അറിയാതെ ആ ഭ്രാന്തന്മാരുടെ പുറകെ പോകും, അവരുടെ ഭ്രാന്തമായ പ്രവൃത്തികള്‍ പ്രാവര്‍ത്തികമാക്കാനും ശ്രമിക്കും."

                         ഒരു യുവ ഇന്ത്യന്‍ കാഴ്ചപ്പാടില്‍ ഇത്തരം ചിന്തകള്‍ കാണാം. ജനാധിപത്യവും നീതിന്യായവ്യവസ്ഥയും അതിന്റെ തനതു അര്‍ത്ഥതലങ്ങളില്‍ ഇദ്ദേഹം വിലയിരുത്തുന്നു. 

           "ഇന്ന് എല്ലാം രാഷ്ട്രിയകാരുടെ കൈയില്‍ അല്ലെ?? ഇന്നത്തെ ഭൂരിപക്ഷം രാഷ്ട്രിയകാരും ജനങ്ങള്‍കുവേണ്ടി ആണോ പ്രവര്‍ത്തിക്കുന്നത്?? അല്ല അവര്‍ അവര്‍ക്കുവേണ്ടിയാണ്. എന്‍റെ അഭിപ്രായത്തില്‍ ഇന്ത്യ ഒരു പൂര്‍ണ്ണ ജനാധിപത്യ രാഷ്ട്രമെയല്ല. സ്വാതന്ത്ര്യം കിട്ടുന്നതിനു മുന്‍പ് ഇന്ത്യ ബ്രിട്ടീഷ്‌ ഭരണതാല്‍ അടിച്ചമര്‍ത്തപെട്ടവരായിരുന്നു അവര്‍ ഇന്ത്യയുടെ സമ്പത്ത് കൊള്ളയടിച്ചു. ഇന്ന് നമ്മുക്ക് സ്വാതന്ത്ര്യം കിട്ടി 65 വര്‍ഷങ്ങള്‍ കഴിഞ്ഞപോള്‍ ആ അവസ്ഥയില്‍നിന്ന് ഒരു മാറ്റമേ സംബവിച്ചിട്ടുള്ളു. മുന്‍പ് കവര്‍ന്നത് ബ്രിട്ടന്‍ ആണെങ്കില്‍ ഇന്ന് നമ്മുടെ ചില രാഷ്ട്രിയപ്രമുഗന്മാരും ചില സമ്പന്നരുമാണ് ഇന്ത്യ കട്ടുമുടിക്കുന്നത്..


ന്യുട്രിനോ പോലുള്ള ശാസ്ത്ര വിഷയങ്ങളും തനിക്കു പയറ്റനവും എന്ന് റോബിന്‍ തെളിയിക്കുന്നു. നമുക്ക് വേണോ എന്ന ലേഖനത്തിലും മാനവികനായ ഒരു ശാസ്ത്ര കുതുകിയെ ദര്‍ശിക്കാം. 


                     വളരുന്ന ലോകവും തകരുന്ന തലമുറയും സാങ്കേതിക മേന്മയില്‍ മാത്രം ഊന്നി നമ്മുടെ വികസന(?) സങ്കല്‍പ്പങ്ങളെ ലാക്കാക്കി അതില്‍ ഉള്കണ്ടയോടെ ചിന്തകളുടെ വിത്തുകള്‍ പാകി ഉണര്‍ത്തുന്നു. ചെറു പ്രായത്തില്‍ തന്നെ രക്ഷിതാക്കളെ ഉപദേശിക്കാന്‍ തന്റേടം കാട്ടുന്നു. വായന ശാലകളുടെയും യുവ ക്ലുബുകളുടെയും ലക്ഷ്യങ്ങളെ പറ്റിയും ഇദ്ദേഹം വാചാലനാകുന്നു.
എമെര്‍ഗിംഗ് കേരളയെ പറ്റി എഴുതുന്ന ലേഖനത്തില്‍ സുസ്ഥിര വികസനന്തേ പറ്റി നല്ല കാഴ്ചപ്പാട് ദര്‍ശിക്കാം.  


                ഈ ബ്ലോഗ്ഗര്‍ കടുത്ത ഗൌരവക്കാരനെന്ന് കരുതണ്ട. നഷ്ട പ്രണയ നിരാശയില്‍ കള്ള പ്രണയത്തെ പറ്റി വല്ലാതെ വാചാലനാകുന്ന കഥാകാരന്‍ കൂടിയാണ് ഈ പടവന്‍. 


                     "അവളെ കണ്ടു പിരിയുമ്പോള്‍ അവന്റെ മനസ്സ് മന്ത്രിച്ചു ഒരാള്‍ക്ക് ഇങ്ങനെ കള്ളംപറയാന്‍ ആവുമോ? ശരിയാ പ്രണയം എന്ന് പറയുന്നത് തന്നെ കള്ളം അല്ലെ...? "

         മൈ ലവ് എന്ന പേരില്‍ അംഗലെയത്തിലും ഒരു കൈ നോക്കി ഈ വിദ്വാന്‍. 

 എന്ടോസുഫന്‍ മുതല്‍ വീ എസ വരെ പരാമര്‍ശിക്കുന്ന ഈ ബ്ലോഗ്‌ പടവന്‍ പുറപ്പെട്ടത്‌ വെറുതെ ആയില്ല എന്ന് പറയിപ്പിക്കുന്നു.  

       "തന്‍റെ നിലപാടുകള്‍ സംഘടന നേതൃത്വത്തിന്‍റെ മുന്നില്‍ മാറ്റുന്ന രാഷ്ട്രിയം ഒരിക്കലും ഒരു ജനപക്ഷവാദിയുടെതല്ല. അവസരത്തിനൊത്ത് അധികാരത്തിനായി വാക്കുകള്‍ മാറ്റുന്ന ഒരു കുശാഗ്രബുദ്ധിയായ രാഷ്ട്രിയകാരനെ മാത്രമേ കാണുവാന്‍ സാധിക്കൂ."  

വരച്ചും വരിച്ചും..

                ചെറു വരികളുടെയും ദ്രുത വരകളുടെയും ആശാനാണ് റിയാസ് ടി അലി. ഉള്ളില്‍ തട്ടിയാല്‍ ഉടന്‍ വരയുകയത്രേ ഇദേഹത്തിന്റെ പതിവ്. 2012 ല്‍ തന്നെ 151 പോസ്റ്റുകള്‍! അവലോകനക്കാരന്‍ വലഞ്ഞത് തന്നെ! പ്രമുഖ ബ്ലോഗ്ഗര്‍ മാര്‍ക്ക് 'കാരികെച്ചരുകള്‍'  വരഞ്ഞും ചന്ദ്രിക, മാതൃഭൂമി, മനോരമ തുടങ്ങിയ പത്രങ്ങളുടെ പിന്നാലെ പാഞ്ഞു തെറ്റുകള്‍ കണ്ടു പിടിച്ചും ഈ വിദ്വാന്‍ തന്റെ ബ്ലോഗ്‌ നിറയ്ക്കുന്നു. ഗിന്നെസ് ബുക്ക്‌ ആണ്  ലക്‌ഷ്യം എന്ന് തോന്നുന്നു.

              നൊമ്പരത്തിന്റെ വിങ്ങലായി ചതി പോലുള്ള കവിത ശകലങ്ങളും തേട്ടം പോലുള്ള ക്ഷിപ്ര കവിതകളും ചിന്ത്നീയങ്ങള്‍ തന്നെ. നാമാവശേഷന്‍ പോലെ ജീവിതത്തെ വ്യക്തമായി വ്യാഖ്യാനിക്കുന്ന തീവ്രമായ വരികള്‍ ഈ വരയന് സ്വന്തം. 

                                                           "പിന്നെയൊരു ഞരക്കം
                                                           അതാ ജീവന്റെയൊടുക്കം
                                                           അന്യര്‍ക്കന്നേരം തിടുക്കം
                                                           മണ്ണിലേക്കിനിയൊരു മടക്കം... "

              എന്നും കുന്നും പോസ്ടുന്നതിനാലാവണം, ചില ശ്രദ്ധിക്കപ്പെടേണ്ട പോസ്റ്റുകള്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. (സദാചാരം   പോലെ ചിലത്)  
            എലി സസ്യഭുക്കാണോ മാംസഭുക്കാണോ?  വരയന്റെ ഒരു മഹാ സംശയം ആണിത്.ധിഷനയോടെ കത്തി പടര്‍ന്നു വരയന്‍ ആക്ഷേപ ഹാസ്യത്തിലൂടെ നമ്മെ കൊണ്ട് പോകുന്നു. ഹോട്ട് ചില്ലി സ്മൈല്‍സ് പോലെ ജീവിതത്തെ നന്നായി അടയാളപ്പെടുത്തുന്ന പോസ്റ്റ്‌കള്‍ ധാരാളം കാണാം.  മാരിയത്ത്  എന്ന പോസ്റ്റ്‌ എന്നെ ഒരു അത്ഭുത ലോകത്തേക്ക് കൂട്ടി കൊണ്ട് പോയി. അവശതകള്‍ മറന്നു ബ്ലോഗ്‌ ഒരുക്കുന്ന ഒരു കൂട്ടരിലേക്ക്. അവര്‍   ആദരവുകള്‍ ഉണര്‍ത്തുന്നു. ധൃതി പോലെ ചില കഥകളും വരയന്‍ വരച്ചു കാട്ടുന്നു. മതിയാകാത്ത മധു പോലെ ജീവിതത്തെ കാമിക്കുകയും എന്നാല്‍ ജീവിത മായയെ അറിയുകയും ചെയ്യുന്ന കാവ്യ ശകലങ്ങള്‍ ഇതില്‍ നിറയെ ഉണ്ട്. മുഴുവന്‍ ലിങ്കിടാന്‍ സാക്ഷാല്‍ അബ്സര്‍ ലക്കിട്ടെര്‍ക്ക് പോലും കഴിയില്ല.            

                             ഒരു പോസ്റ്റില്‍ ഷബീര്‍അലിയെ ലുട്ടാപ്പി ആക്കിയത് എനിക്ക് 'ക്ഷ' പിടിച്ചു. അത് പോലെ നിസ്സാരനും. ഉമ്മയെ പോലെ കാമ്പുള്ള കാര്യങ്ങള്‍ ലളിതമായി ചിത്രീകരിക്കുക ഇദ്ദേഹത്തിന്റെ ഒരു ശൈലി ആണ്. 

       "വൃദ്ധസദനത്തിലേല്‍പിച്ചു ഉമ്മയെ
         സ്വൈരവിഹാര സ്വാതന്ത്ര്യത്തിനായ്
         കണ്ഠം ഇടറുന്ന ഉമ്മയെ അറിയുവാന്‍
         നാമെന്തു വേദം ഇനിയോതണം...? "

         മാപ്പിള പാട്ടുകളുടെ ചരിത്രം രചിക്കാനും ഒരു ശ്രമം നടത്തിയിട്ടുണ്ട്. നാം സ്വതന്ത്രരോ എന്നൊരു സംശയവും ഉണര്‍ത്തി ഗൌരവ വിഷയങ്ങളെയും സമീപിച്ചിട്ടുണ്ട്. വരിയും വരയും വരയന്‍ വരി എഴുതി വര വരച്ചു കൂടുതല്‍ വിരിയട്ടെ, വിടരട്ടെ, അങ്ങനെ ബൂ ലോകത്തില്‍ പടരട്ടെ!!!

  വിടുവായില്‍ നിഴലും തണലും പിന്നെ പാമ്പും  

                                    സര്‍ക്കാര്‍ ജീവനം ഉപാധി ആക്കിയ ഈ ബ്ലോഗ്ഗര്‍ അടുത്തിടെ 'പങ്കാളിത് പെന്‍ഷന്‍' സംബന്ധിച്ച് എഴുതിയ പോസ്റ്റും തൊട്ടു മുന്‍പ് നടന്ന സംവാദങ്ങളുടെ പോസ്റ്റും അദ്ദേഹത്തിന്റെ വീക്ഷണങ്ങളുടെ ഉദാഹരണങ്ങള്‍ ആണ്. ഒരു വിഷയത്തെ പറ്റി എഴുതുമ്പോള്‍ സ്വാഭാവികമായും ആ വ്യക്തി പ്രതിനിധീകരിക്കുന്ന വര്‍ഗ്ഗ സ്വഭാവം എഴുത്തില്‍ വരും. അതിവിടെയും സംഭവിച്ചിട്ടുണ്ട്. സദാചാരത്തെയും അശ്ലീലതെയും കുറിച്ചൊക്കെ വേറിട്ട അഭിപ്രായം ഈ ബ്ലോഗ്ഗെര്‍ക്കുണ്ട്. വായനയെ പറ്റിയും എഴുത്തിനെ പറ്റിയും ഒക്കെ കൊച്ചു കൊച്ചു പോസ്റ്റുകള്‍ ഇതിലുണ്ട്. അങ്ങനെ പിറകോട്ടു പോയപ്പോ മനസ്സിലായി എന്നെക്കാള്‍ മുന്നേ ബ്ലോഗ്‌ അവലോകനം ഈ വിദ്വാന്‍ തുടങ്ങി എന്ന്. 


              "സൗഹൃദം വ്യക്തിജീവിതത്തിൽ മാത്രമാണെന്നു കരുതണം.സൃഷ്ടികളെ മുൻധാരണകളില്ലാതെ സമീപിക്കണം. സത്യസന്ധമായ അഭിപ്രായമാണ്  ആത്മാർത്ഥത പുലർത്താനുള്ള ഏറ്റവും നല്ല വഴി എന്നു കരുതണം. ഇഷ്ടപ്പെട്ട ബ്ലോഗുകൾ എവിടെ കണ്ടാലും നാലോളോട് പറയണം. നല്ല പുസ്തകങ്ങൾ വായിക്കണം..
                   സ്വയം വളരണം.
.                   വായിച്ചു വായിച്ചു വളരണം.. എഴുതിയെഴുതി വളരണം…"
          ഈ നിര്‍ദേശങ്ങള്‍ എനിക്കും ഉപകരിക്കും..
 നിഴല്‍ സ്വപ്നങ്ങളില്‍ വലിയ ഒരു തിരകഥ ആണ്. ഒരു കാലത്ത് ഇത് സ്ക്രീനില്‍ കാണാം എന്ന് കരുതാം. സീനുകള്‍ ബ്ലോഗ്‌ വായന പോലെ പിറകോട്ടു ആണ്. 
 തണല്‍ മരങ്ങളില്‍ കഥകള്‍ നിറയെ. ശലഭങ്ങള്‍ പറഞ്ഞ കഥ മനോഹര വാചകങ്ങള്‍ കൊണ്ട് സമ്പന്നമാണ്. വിശേഷിച്ചു സംഭാഷണങ്ങള്‍
പരീക്ഷയടുക്കുന്തോറും പാഠഭാഗങ്ങൾ കൂടുതൽ മിഴിവോടെ നമുക്കു മുന്നിൽ വ്യക്തമാകാറില്ലേ? അതുപോലൊരു ശേഷി എനിക്കുമുണ്ടായിരുന്നു. നിങ്ങളുടെ ഓരോ ചലനത്തിൽ നിന്നും നിങ്ങളെ കൂടുതലായി അറിയുകയായിരുന്നു ഞാൻ..”  

 തണല്‍മരങ്ങള്‍ എന്ന കഥയിലും ഈ വരികളുടെ സൌന്ദര്യം ഉണ്ട്. അതവസാനിക്കുന്നത്  ഇങ്ങനെ .. "യേശുവിന്റെ ആട്ടു തൊട്ടില്‍ മാത്രം ജനലിലൂടെ കടന്നു വന്ന കാറ്റില്‍ ചെറിയ താളത്തില്‍ ആടിക്കൊണ്ടിരുന്നു."

(ഇതൊന്നും പുറം ചൊറിയല്‍ അല്ല കേട്ടോ..ചെറുപ്പം മുതല്‍ കഥകള്‍ വായിക്കുന്ന എനിക്ക് തോന്നിയത് തന്നെ..)
കവിതയ്ക്ക് പകരം ഗവിത എന്ന് തന്നെ ഗദ്യ കവിതകള്‍ക്ക് പേര് കൊടുത്തു...
"അങ്ങേലെ മൂപ്പീന്ന് ചത്തോടീ.." എന്ന് കടമ്മനിട്ട ചോദിക്കുന്ന തരത്തില്‍
"അയലക്കത്തെ വീട്ടിലെ അപ്പൂപ്പൻ‌ മരിച്ചാൽ
ഉടനെ അങ്ങോട്ടു പോകരുത്.
സ്വന്തം അപ്പൂപ്പന്റെ കുഴിമാടത്തിനരികെ നിന്ന്
ആവോളം കണ്ണീരൊഴുക്കിയിട്ടേ

അങ്ങോട്ടു പോകാവൂ. " എന്ന് ഗവി എഴുതുന്നു.
വെറുമൊരു ഗുണപാഠകഥ പോലെ നീട്ടി പറഞ്ഞ കഥകള്‍ ഒട്ടു ചുരുക്കാമായിരുന്നു; ആശയം ചോരാതെ എന്നോരഭിപ്രയമുണ്ട്.

 പാമ്പ് എന്ന പേരില്‍ കൊച്ചു കൊച്ചു വിശേഷങ്ങള്‍ അടങ്ങിയ കൊച്ചു ബ്ലോഗും ഇദ്ദേഹത്തിനു സ്വന്തം.
എന്തായാലും വിഡ്ഢി എന്ന് സ്വയം വിശേഷണം എനിക്ക് പണ്ട് പഠിച്ച ഒരു അലങ്കാരം ആണ് ഓര്മ വരുത്തിയത്..
"വിരോധം തോന്നുമാറുക്തി
വിരോധാഭാസാമായിടും"